pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മരണം എങ്ങിനെ ?


മരണ സന്നദ്ധനായ ആളുടെ പഞ്ചേന്ദ്രിയങ്ങള്‍ ഓരോന്നായി സംഹരിക്കപ്പെടുകയും പഞ്ച പ്രാണന്മാര്‍ തങ്ങളുടെ പ്രവൃത്തികള്‍ നിറുത്തി മുഖ്യ പ്രാണനില്‍ അടക്കപ്പെടുകയും ചെയ്യുന്ന സമയത്ത് അയാള്‍ പൂര്‍വ ജന്മത്തെ സ്മരിക്കുകയോ മരിച്ചുപോയവരെ കാണുകയോ ചെയ്യുമത്രേ !
പ്രാണന്‍ മനസ്സില്‍ ലയിച്ച് നവദ്വാരങ്ങളില്‍ ഒന്നിലൂടെ പുറത്തു പോകുമ്പോള്‍ മരണം സംഭവിക്കുന്നു.
മസ്തിഷ്ക മരണം സംഭവിച്ചു എന്നു സ്ഥിരീകരിച്ചതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നവരില്‍ പല പഠനങ്ങളും നടക്കുകയുണ്ടായി.
അതില്‍ മിക്കവരുടെയും അനുഭവങ്ങള്‍ ഒരുപോലെ ആയിരുന്നു.
താന്‍ മരിച്ചു എന്ന ബോധമുണ്ടാവുക, ശരീരത്തില്‍ നിന്ന് പുറത്ത് കടക്കുന്നതായി തോന്നുക, ഒരു ടണലിലൂടെ പ്രകാശത്തെ നോക്കി അതിവേഗം യാത്ര ചെയ്യുക,ഒപ്പം തന്‍റെ ജീവിതത്തിലെ ബാല്യം മുതലുള്ള പ്രധാന സംഭവങ്ങള്‍ ഒരു സിനിമയിലേതു പോലെ കാണുക . മരിച്ചുപോയ ബന്ധുക്കളെയോ ആത്മാക്കളെയോ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്യുക, പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിപ്പെട്ടതായി തോന്നുക, ജീവിതത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, പ്രകാശത്തില്‍ അകപ്പെട്ടതായി അനുഭവിക്കുക... തുടങ്ങിയ അനുഭവങ്ങളെല്ലാം പൊതുവായി എല്ലാവരിലും സംഭവിക്കുന്നു.
ഒരു യോഗിനി പറഞ്ഞ കഥ അനുസരിച്ച് വടക്കേ ഇന്ത്യയിലെ ഒരു ചാനല്‍ ജീവനക്കാരന്‍ ഇത് പോലെ മരണത്തില്‍നിന്നും തിരിച്ചു വന്നിട്ടുണ്ട് .
കഴിഞ്ഞു പോയ പ്രധാന സംഭവങ്ങളോട് ഒപ്പം അയാള്‍ പൂര്‍വ്വ ജന്മത്തില്‍ മരിക്കാന്‍ ഇടയായ സംഭവവും അപ്പോള്‍ തെളിഞ്ഞു വന്നു .
ഒരു കടല്‍ ത്തീരത്ത് ഇരിക്കുമ്പോള്‍ ആരോ ഒരായുധം കൊണ്ട് അയാളെ അടിച്ചു വീഴ്ത്തുക ആയിരുന്നു ആ ദൃശ്യത്തില്‍ .
മരണത്തിന്‍റെ പിടിയില്‍ അമര്‍ന്ന ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന നൂറ്റമ്പതോളം പേരില്‍ നടത്തിയ പഠനത്തിന് ശേഷം ഡോ. റെയ്മണ്ട്മൂഡി എന്ന പാരസൈകോളജിസ്റ് കണ്ടെത്തിയത് -
1. തുടര്‍ച്ചയായ മണിനാദം, ഇരമ്പല്‍ തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുക.
2. അനര്‍വചനീയമായ സമാധാ‍നവും വേദനയില്ലായ്മയും അനുഭവിക്കുക.
3. താന്‍ ശരീരത്തിന് പുറത്ത് പുറത്ത് വന്നതായി അനുഭവിക്കുക: ഈ അനുഭവമുണ്ടായ പലരും സ്വന്തം ശരീരത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഒരു ദൃക്‌സാഷിയെ പോലെ നോക്കി നില്‍ക്കാറുണ്ടത്രേ, പിന്നെ അവിടമാകെ ചുറ്റിനടക്കാറുമുണ്ട്. ബന്ധുക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്ന ഇവര്‍ക്ക് “ഞാന്‍” എന്ന ബോധവും, പൂർവകാല ജീവിതത്തെ കുറിച്ചുള്ള ഓർമ്മയും ഉണ്ടായിരിക്കും.
4. ടണലിലൂടെ അതിവേഗം യാത്ര ചെയ്യുക: ഒരറ്റത്ത് പ്രകാശം കാണാവുന്ന ഇരുണ്ട ടണലിലൂടെ യാത്രചെയ്യുകയാണെന്ന അനുഭവം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നാണ്. യാത്രയുടെ തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. സ്വര്‍ണ്ണനിറം കലര്‍ന്ന ആ പ്രകാശത്തിലെത്തുന്നതുവരെ ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. പ്രകാശത്തിന് ഒരു വ്യക്തിത്വ സ്വഭാവമുണ്ടായിരുന്നതായും, ആ വ്യക്തിത്വത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ സ്നേഹത്തിന്‍റെ ഊഷ്മളത അനര്‍വചനീയമായിരുന്നതായും പലരും സാക്‍ഷ്യപ്പെടുത്തിയിട്ടുണ്ട്. അനുഭവസ്ഥരുടെ മാറുന്ന മതവിശ്വാസങ്ങൾ അനുസരിച്ച്, ചിലർക്ക് ആ പ്രകാശം തങ്ങളുടെദൈവത്തിന്റെത് എന്ന്‍ തോന്നിയതായും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ദൈവവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് അത് പ്രകാശം മാത്രമായിരിക്കും. ടണലിലൂടെയുള്ള യാത്രക്കിടയിൽ വല്ലാത്ത ഉന്‍‌മേഷവും സ്വാതന്ത്രവും അനുഭവിച്ചതായും, ചിലർക്ക് ഭയവും അനുഭവപ്പെട്ടതായും പഠനങ്ങള്‍ പറയുന്നു.
5. ടണലിലൂടെ യാത്ര ചെയ്യുന്നതിനൊപ്പം സ്വര്‍ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായുള്ള അനുഭവവും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ട്. ശൂന്യാകാശത്ത് നിന്നെന്ന പോലെ ഭൂമിയെ കാണാനാവുക, ആകാശ ഗോളങ്ങളെയും ഗാലക്സികളെയും സൂഷ്മദർശിനിയിലൂടെന്ന പോലെ വളരെ അടുത്ത് കാണാന്‍ കഴിയുക എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.
6. ടണലിലൂടെയുള്ള യാത്ര അവസാനിച്ച് കഴിഞ്ഞാല്‍, പ്രകാശപൂരിതരായ വ്യക്തികളെ കണ്ടുമുട്ടുന്നതാണ് മറ്റൊരു അനുഭവം. മരിച്ചുപോയ ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിങ്ങനെ ഉറ്റവരെയെല്ലാം പ്രകാശപൂരിതരായി കാണാനായതായും, അവര്‍ തന്നെ അഭിവാദനം ചെയ്തതായും പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
7. പ്രകാശ പൂരിതരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വിശ്വപ്രഭ എന്നൊക്കെ വിളിക്കാവുന്ന പടുകൂറ്റൻ പ്രകാശത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതായുള്ള അനുഭവമാണ് അടുത്തത്. ദൈവദര്‍ശനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ഈ അനുഭവം വ്യക്തികളുടെ വിശ്വാസമനുസരിച്ച് മാറ്റുന്നതായും പഠനം പറയുന്നു.
8. അതിനുശേഷം, ആ പ്രകാശത്തിന് മുന്നില്‍ വച്ച്, ജീവിതത്തില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെയെല്ലാം ഒരു അവലോകനം നടക്കുമെന്നും, ജീവിതത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായത് സ്നേഹം മാത്രമായിരുന്നുവെന്ന് അവർക്കപ്പോൾ മനസിലായെന്നും അനുഭവസ്ഥര്‍ പറയുന്നു.
9. വിശ്വസമമായ ആ പ്രകാശമോ അല്ലെങ്കില്‍ ബന്ധുക്കളോ അവരോട് തിരികെ പോകാന്‍ പറയുന്നതാണ് അവസാനമായി ഉണ്ടാവുക. ജീവിതത്തിലേയ്ക്ക് തിരികെ പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതായും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും അവിടെ തന്നെ താമസിക്കാന്‍ ഇഷ്ടപ്പെട്ടതായും, എന്നാല്‍ ജീവിച്ചിരുന്ന ഉറ്റവര്‍ക്ക് അവരോടുള്ള സ്നേഹം കണക്കിലെടുത്ത് തിരികെ വരാന്‍ ഒടുവിൽ തീരുമാനിച്ചതായും അനുഭവസ്ഥർ പറയുന്നു.
ആ കുഴലിലൂടെ ഹിരണ്യഗര്‍ഭത്തില്‍ നിന്നും പുറത്തെത്തിയവര്‍ ഈശ്വരവിശ്വാസികളാണെന്ന പ്രത്യേകത കൂടി പഠനം കണ്ടെത്തിയിട്ടുണ്ട്.
നാഡീസംബന്ധമായി തലച്ചോറില്‍ സംഭവിക്കാവുന്ന രാസമാറ്റത്തിലൂടെ ടണലിലൂടെ യാത്ര ചെയ്യുന്നതായിട്ടുള്ള അനുഭവം രോഗിയില്‍ ഉണ്ടാകാം. അപസ്മാരം സംഭവിച്ചാലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുക സാധ്യം. ഹോർമോണുകളിൽ സംഭവിക്കുന്ന താളപ്പിഴകൾ മൂലം ഉടലെടുക്കുന്ന മാനസിക വിഭ്രാന്തികളാണ് മരണാനന്തരാനുഭവം പോലുള്ള തോന്നലുകൾ എന്ന് വിമര്‍ശകർ പറയുന്നു.ഇത്തരം അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ അത്മീയ ജീവിതവും അനുദിന ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. മരണാനന്തരാനുഭവം ഉണ്ടായവരില്‍ ഭൂരിപക്ഷവും കടുത്ത ആത്മീയതയും മതചിട്ടവട്ടങ്ങളും ഉള്ളവരായിരുന്നു. അതാവാം ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാവാന്‍ വഴിതെളിച്ചതെന്ന് വിമർശകർ വിലയിരുത്തുന്നു. എന്നാല്‍, എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് എങ്ങനെ ഒരു പൊതുസ്വഭാവം ഉണ്ടായി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ല.
മരണാനന്തരാനുഭവങ്ങൾ സാധാരണക്കാരനിൽ സംഭവിക്കുന്നത് യാദൃശ്ചികമായിട്ടാണെങ്കിൽ, നിഷ്ഠയോടും, അച്ചടക്കത്തോടും ധ്യാനമുറകൾ അഭ്യസിക്കുന്ന ഒരു സാധകന് ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം അനുഭവങ്ങൾ സാധ്യമാണ്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഇത്തരം അനുഭവങ്ങളിലേക്ക് യഥേഷ്ടം പ്രവേശിക്കാനും തിരിച്ചുവരാനും ഒരു സാധകന് സാധിക്കുന്നു. അയാൾ സ്വന്തം ശരീരത്തിൽ നിന്ന് പുറത്തിറങ്ങുന്നു, മറ്റൊരു വസ്തു എന്ന പോലെ അയാൾ സ്വന്തം ശരീരത്തെ വീക്ഷിക്കുന്നു. ഇത്തരം അനന്യസാധാരണമായ സിദ്ധികൾ നേടിയ സാധകന്മാർ ജീവിച്ചിരുന്നിട്ടുണ്ട്, ജീവിച്ചിരിക്കുന്നുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: