pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2016, മേയ് 15, ഞായറാഴ്‌ച

ഭഗവദ്ഗീതയും, യോഗീദര്‍ശനങ്ങളും ...

എല്ലായിടത്തും കണ്ണുകളും കരചരണങ്ങളും ചെവികളും ശിരസും ധരിച്ചാലെന്നപോലെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി നിറഞ്ഞു നില്‍ക്കുന്ന ഒന്ന്‍ .
അത് കല്ലും മണ്ണും തീയും വെള്ളവും എന്നു വേണ്ട സര്‍വ്വ ചരാചരങ്ങള്‍ക്കും അകത്തും പുറത്തുമുണ്ട് .
സമ്പൂര്‍ണ്ണമായ ജഗത്തിന്റെ തുടക്കവും ഒടുക്കവും ചെന്നെത്തിയെടത്തൊക്കെ അതു മാത്രമുണ്ട് .
കല്പ്പാരംഭത്തിന്റെ തുടക്കം ആ അദൃശ്യ ചൈതന്യത്തില്‍നിന്നുമാകുന്നു .
ഇരുട്ടിലെ മറവില്‍നിന്നും പകല്‍ വെളിച്ചത്തിന്‍റെ വ്യക്തതയിലേക്കെന്ന പോലെ അനസ്യൂതം ഒരൊഴുകല്‍ .
പിന്നെ കല്പ്പാന്ത്യത്തില്‍ എല്ലാം തിരശ്ശീലയില്‍ ഒരു നിഴല്‍ പോലും വീഴാത്ത വിധം ശൂന്യമായി ആ യോഗമായയില്‍ തന്നെ മറഞ്ഞുപോകുന്നു .
കാലചക്രത്തിന്റെ തിരിച്ചില്‍ അനസ്യൂതമാണ് .
ഒന്നും എവിടെയും അവസാനിക്കുന്നില്ല .
ഓരോ സൃഷ്ടിയുടെയും ജനനമരണങ്ങള്‍ പോലെയാണത് .
ആദിയോ അന്ത്യമോ ഇല്ലാതെ അനാദിയായി എല്ലാം !
പ്രകൃതിയും പുരുഷനും ,
ആത്മാവും ജഡവും അങ്ങിനെ രണ്ടേരണ്ടു വേര്‍തിരിവേ ഉള്ളൂ എല്ലായിടത്തും .
ഇതില്‍ പ്രകൃതി എന്നത് പുരുഷന്‍റെ അധമാംശമാണ് .
തന്റെ സര്‍വ്വജ്ഞത്തെ മറച്ചുപിടിച്ച് ജീവാത്മാവെന്ന ഒരു അജ്ഞാന ഉല്‍പ്പന്നത്തെ സൃഷ്ടിച്ചെടുക്കാന്‍ പ്രയോഗിക്കുന്ന ഒരു മാര്‍ഗ്ഗംമാത്രം .
ഭൂമി ,ജലം ,അഗ്നി ,വായു ,ആകാശം ,മനസ്സ് ,ബുദ്ധി ,മിഥ്യാഹംകാരം എന്നിങ്ങനെ എട്ടെണ്ണം ചേരുമ്പോള്‍ പ്രകൃതി ഉണ്ടാകുന്നു .
ഇത് മായയെന്നു പറയുന്നു .
മായയ്ക്ക് അതീതനാണ് പരമപുരുഷനെങ്കില്‍ മായയ്ക്ക് വശപ്പെട്ടവനാണ് ജീവാത്മാവ് .
ജീവാത്മാവ് ,ജഡമെങ്കിലും തന്‍റെ സാന്നിധ്യം കൊണ്ടു മാത്രം ജീവനുള്ളതുപോലെ ഇരിക്കുന്ന പ്രകൃതിയെ തനിക്കു സ്വന്തമാക്കാന്‍ ഒരു മൂഡനെപ്പോലെ  പിറകെ പാഞ്ഞുകൊണ്ടിരിക്കുന്നു !
ശരീരം ,കര്‍മ്മം ചെയ്യുന്ന ആള്‍ ,കര്‍മ്മേന്ദ്രിയങ്ങള്‍ ,നാനാവിധം വരുന്ന വിവിധങ്ങളായ ഉദ്യമങ്ങള്‍ ,പരമാത്മാവ്‌ എന്നീ അഞ്ച് ഘടകങ്ങള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന കര്‍മ്മമാണ്‌ പ്രകൃതിയുടെ നിലനില്പ്പിനാവശ്യമായ എല്ലാ സൃഷ്ടി കളും നടത്തുന്നത് .
ത്രിഗുണാത്മികയാണ് പ്രകൃതി .
കര്‍മ്മബന്ധങ്ങളുടെ കര്‍തൃ സ്ഥാനത്ത് വരുന്ന ത്രിഗുണങ്ങളില്‍ ആദ്യത്തേത് സത്വ ഗുണമാണ് .
പ്രകാശമാനവും എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതുമായ സത്വഗുണം ആനന്ദത്താലും ജ്ഞാനത്താലും ദോഷ രഹിതമായി ജീവികളെ ബന്ധിച്ചിരിക്കുന്നു .
കര്‍മ്മ വാസനക്ക് കാരണമായ രജോഗുണം ജീവജാലങ്ങളെ ക്രിയോന്മുഖരാക്കി പ്രകൃതിയുടെ സൃഷ്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവിക്കുന്നു .
തമോഗുണമാകട്ടെ അലസതയുടെയും ഉറക്കത്തിന്റെയും ബുദ്ധിഹീനതയുടെയും കാരണമായും ഉന്മാദ കേന്ദ്രമായുമിരിക്കുന്നു !
ഇത് എല്ലായ്പ്പോഴും ഒരാളില്‍ ഒരുപോലെ ആയിരിക്കുകയില്ല .
മാറിമാറിവരുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച് ഒന്ന്‍ മറ്റൊന്നിനുമേല്‍ മേല്‍ക്കൈ നേടുന്നു .
പ്രകൃതി അല്ലെങ്കില്‍ പ്രകൃതിയുടെ പരിചേദമായ ശരീരം തന്നെയാണ് ഓരോരുത്തരെയും താന്‍ ആത്മാവാണെന്നുള്ള ബോധത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് .
ജരാനരകളിലും ജനനമരണങ്ങളിലും പുനര്‍ജനനത്തിലും  ആത്മബോധത്തെ മറക്കുന്ന പുകമറയായി അത് എന്നും കാമാക്രോധലോഭ മോഹാദികളാല്‍ ജീവാത്മാവിനെ വലച്ചുകൊണ്ടെയിരിക്കും .
ഓരോരുത്തരും ജനിച്ചു മരിക്കുമ്പോള്‍ ശരീരം ഉപേക്ഷിക്കുന്നു എങ്കിലും കാറ്റ് പൂക്കളില്‍ നിന്നും സുഗന്ധത്തെ എന്നപോലെ തന്‍റെ ജന്മ  പ്രകൃതത്തെ വാസനാരൂപേണ ഗ്രഹിച്ചുകൊണ്ടുപോകുന്നു .
ആത്മാവ് കൊല്ലപ്പെടുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുന്നില്ല .
അതിനെ തീ കൊണ്ടെരിക്കാണോ വെള്ളത്താല്‍ നനക്കാനോ ആയുധം കൊണ്ടു മുറിവേല്‍പ്പി ക്കാനോ സാധ്യമല്ല .
അത് അനാദിയാണ് .
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ശരീരത്തിന്‍റെ കരണങ്ങളാണ്.
അവയ്ക്ക് വശംവദനായിട്ടാണ് ഓരോ ജീവാത്മാവും സാധാരണ ജീവിച്ചുപോരുന്നത് .
ഞാന്‍ ആത്മാവാണ് എന്ന ജ്ഞാനമുളള ഒരുവന്‍ ഈ തെറ്റായ ജീവിത രീതി വെടിഞ്ഞു താന്‍ തന്നെ യായ പരമാത്മാവിനെ ലക്ഷ്യ മുറപ്പിക്കുന്നു .
മോക്ഷത്തിനായി ആ മഹാത്മാവ് മറ്റെല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിച്ച് സുഖദുഖ ശീതോഷ്ണ കാരകങ്ങളായ മനോബുദ്ധിന്ദ്രിയാദികളെ പ്രകൃതിക്ക് പിറകെയുള്ള അലച്ചിലില്‍ നിന്നും പിന്‍ വലിച്ചു ഈശ്വരനെ തന്നെ ലക്ഷ്യമാക്കുന്നു .
അവയുടെ കാമനകള്‍ക്ക്‌ പുറകെയുള്ള അലച്ചില്‍ ശമിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സ് ഒതുക്കം വന്നു ശാന്തമായ ദീപനാളം പോലെ ശോഭിക്കാന്‍ തുടങ്ങും .
മനസ്സിനെ ജയിച്ചവന് മനസ്സ് തന്നെ ഉറ്റ സുഹൃത്ത് .
അല്ലാത്തവന്റെ പരമ ശത്രുവും ഇതേ മനസ്സ് തന്നെ !
സത്വഗുണം പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം ശാന്തിയും പിന്നെ പിന്നെ ഈശ്വരനെന്ന കൈവല്യത്തില്‍ മോക്ഷവുമായി .


പ്രാണായാമം യഥാര്‍ത്ഥ പ്രാണനെ പിടികിട്ടുവാന്‍ നടത്തുന്ന അഭ്യാസങ്ങളില്‍ ഒന്നാണ്. മനുഷ്യശരീരത്തില്‍ ഈ പ്രാണന്‍റെ ചലനം ഏറ്റവും വ്യക്തമായി കാണുന്നത് ശ്വാസോഛ്വാസത്തിലാണ്. പ്രാണന്‍റെ ചലനസ്വഭാവം തന്നെയാണ് ശ്വാസത്തേയും ചലിപ്പിക്കുന്നത്. അഭ്യാസം കൊണ്ട് നമ്മുടെ ശ്വാസകോശങ്ങളുടെ ചലനം നമ്മുടെ ഇഛാനുസരണം നിയന്ത്രിക്കാനായാല്‍ ശരീരം മുഴുവനും ഇപ്രകാരത്തില്‍ നമ്മുടെ നിയന്ത്രണത്തില്‍ വന്നുചേരുന്നു. എല്ലാവരും ഒരേ പ്രാണസമുദ്രത്തിലെ അംഗങ്ങളാണ്. സ്പന്ദനത്തിന്‍റെ മാത്രയിലുള്ള ഭേദമേയുള്ളൂ. സ്വശരീരത്തിലുള്ള പ്രാണനെ നിയന്ത്രിക്കാനാകുന്നവന് എല്ലാ ജീവജാലങ്ങളും ഇപ്രകാരം വശംവദരായിത്തീരുന്നു. ശ്വാസമില്ലാതെ ഒരു ദിവസം വരെ ജീവിക്കാന്‍ കഴിയുന്ന യോഗികള്‍ ഉണ്ടത്രെ.
1. പ്രാണന്‍ - ദര്‍ശന ശക്‌തി
2. അപാനന്‍ - വിസര്‍ജ്‌ജനശക്‌തി
3. സമാനനന്‍ - ദഹനശക്‌തി
4. വ്യാനന്‍ - രക്‌തചംക്രണശക്‌തി
5. ഉദാനനന്‍ - ചിന്താശക്‌തി
വ്യാനന്‍ ശരീരത്തില്‍ആകവേ വ്യാപിച്ചിരിക്കുന്നു. അതോടൊപ്പം മറ്റു പ്രാണനുകളെ നിയന്ത്രിക്കയുംചെയ്യുന്നു.
സത്യത്തില്‍ പ്രാണന്‍ ഒന്നേയുള്ളൂ. ഓരോന്നിന്റെയും പ്രവര്‍ത്തിക്കനുസരിച്ച്‌ വെവ്വേറെ നാമങ്ങള്‍ കൊടുത്തിരിക്കുന്നുവെന്നു മാത്രം. പ്രാണനെ സഹായിക്കാന്‍ അഞ്ച്‌ ഉപപ്രാണന്മാരുണ്ട്‌- അവ:
1. നാഗന്‍- തികട്ടന്‍.
2. കൂര്‍മ്മന്‍- കണ്ണു തുറക്കുക- അടയ്‌ക്കുക.
3. കൃകരയന്‍-തുമ്മല്‍
4. ദേവദത്തന്‍- കോട്ടുവ (വിശുംഭരണം)
5. ധനഞ്‌ജയന്‍- തടിക്കുക- മെലിയുക എന്നീ പ്രക്രിയ നടത്തുന്നു.
മരിച്ച ശരീരത്തില്‍ നിന്നും മറ്റു പ്രാണനുകള്‍പോയാലും ഏതാനുംമണിക്കൂറുകള്‍ കഴിഞ്ഞേ ധനജ്ജയന്‍ വിട്ടുപോകയുള്ളൂ. ശരീരത്തിന്‍റെ നാശത്തിനായുള്ള വിഘടീകരണം നടത്തിയശേഷം മാത്രമാണ് ഈ പ്രാണന്‍
ശരീരം വിട്ടു പോവുക.അതിനാലാണ് മരിച്ചു കഴിഞ്ഞാലും നഖവും താടിരോമവും വളരുന്നത്.
പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നു .
സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം തുടങ്ങിയവകളുടെ ഉപകരണങ്ങളാക്കി ഭരിക്കുന്നു .
സൂര്യാസ്തമയത്തിൽ സൂര്യരശ്മികള്‍ സൂര്യനോടൊപ്പം മറഞ്ഞു നില്‍ക്കുന്ന പോലെ മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു തന്നെ കഴിയുന്നു.
പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.
ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.
പൂരകം, കുംഭകം, രേചകം എന്നിവയാണവ.
പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.
കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.
രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.
താളാത്മകമായും ദീർഘമായും ഉള്ള ശ്വസനം ദീർഘായുസ്പ്രദാനം ചെയുന്നു . ഉദാഹരണത്തിന് പെരുംപാമ്പ്, ആന, ആമ. ഇവ ദീർഘമായി ശ്വസിക്കുന്നവയും, ദീർഘായുസുള്ളവയുമാണ്. പറവകള്‍, മുയല്‍ തുടങ്ങിയ മൃഗ പക്ഷി ജാലങ്ങള്‍ ഹ്രസ്വമായി ശ്വസിക്കയും ചെറിയ ജീവിത കാലം ഉള്ളവയും ആകുന്നു.
പ്രാണന്റെ നിയന്ത്രണത്തിലൂടെ അതിനെ ഇച്ഛക്കനുസരിച് സഞ്ചരിക്കാന്‍ പരിശീലിക്കുന്നതാണ് പ്രാണായാമം .
യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്‍) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.
ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.
ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്‍ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.
യമം ,നിയമം ,ആസനം ,പ്രാണായാമം ,പ്രത്യാഹാരം ,ധാരണ ,ധ്യാനം ,സമാധി എന്നിങ്ങനെയാണ് യോഗത്തിന്‍റെ എട്ടംഗങ്ങള്‍ .
യമങ്ങള്‍ അഹിംസ ,സത്യം ,അസ്തേയം ,ബ്രഹ്മചര്യം ,അപരിഗ്രഹം ,എന്നിവയാണ് .
നിയമങ്ങള്‍ ബാഹ്യാഭ്യന്തര ശൌച്യം ,സംതൃപ്തി ,തപസ്സ് ,സ്വാധ്യായം ,ഈശ്വരോപാസന എന്നിവയും .
ആസനം ശരീരത്തെ അടക്കി നിശ്ചലമാക്കി വെക്കാന്‍ സഹായിക്കുന്നു .
പ്രാണായാമം പ്രാണന്‍റെ ഗതിവിഗതികളെ അടക്കി ചിത്തപ്രകാശത്തെ മറച്ചുപിടിക്കുന്ന ആവരണങ്ങള്‍ നശിപ്പിക്കുന്നു .
പ്രത്യാഹാരംകൊണ്ട് ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളെ വിട്ട് ചിത്തസ്വരൂപത്തെ കൈക്കൊള്ളുന്നതാണ് .
ധാരണ ചിത്തത്തെ ഒരേയൊരു വിഷയത്തില്‍ മാത്രം ഉറപ്പിച്ചു നിര്‍ത്തുന്നു .
ധ്യാനം ധാരണകൊണ്ട് ഏതു വിഷയത്തില്‍ ചിത്തമുറച്ചുവോ ആ വിഷയത്തെപ്പറ്റി മാത്രം ജ്ഞാനവൃത്തി നടത്തി ഏകതാ സ്വരൂപത്തില്‍ ചിത്തത്തെ ലയിപ്പിക്കുന്നു .
സമാധിയില്‍ ധ്യാനം ധ്യേയ വസ്തുവിന്‍റെ ആകാരം പൂണ്ട് സ്വസ്വരൂപം ഒഴിഞ്ഞതുപോലെ ആയിത്തീരുന്നു .
ധാരണധ്യാനസമാധിത്രയങ്ങള്‍ ഒരേ വിഷയത്തെ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ അത് സംയമമാകുന്നു .
സംയമത്തിന്റെ ജയം കൊണ്ടു പ്രജ്ഞ തെളിയാന്‍ തുടങ്ങും .
ഇതു പടിപടിയായിട്ടു വേണം ചെയ്യാന്‍ .
കാരണം സംയമമെന്നത് മുന്‍പേ പറഞ്ഞവയെല്ലാറ്റിനും ഉള്ളില്‍ വരുന്നതാണ് .
സംയമത്തില്‍ ഭൂതഭവിഷ്യത്തുക്കളുടെ ജ്ഞാനമുണ്ടാകുന്നു .
പൂര്‍വ്വ ജന്മങ്ങളെ വരെ നാമിവിടെ കാണുന്നു .
പരശരീരങ്ങളിലെ ലക്ഷണങ്ങളില്‍ സംയമം ചെയ്‌താല്‍ പരചിത്ത ജ്ഞാനമുണ്ടാകുന്നു .
അണിമഹിമാദി അഷ്ടൈശ്വര്യങ്ങളില്‍ സംയമം ചെയ്‌താല്‍ അവയുണ്ടാകുന്നു .
ഭൂതങ്ങളില്‍ സംയമം ചെയ്‌താല്‍ അവയാകുന്നു .
എന്നാല്‍ ഈ സംയമം പോലും നിര്ബീജസമാധിക്കു പുറത്താണ് .
ചിത്തപ്രവൃത്തികള്‍ എല്ലാം തന്നെ അതിന്‍റെ പ്രഭുവായ പുരുഷന് ദൃശ്യമാക്കപ്പെടുന്നവയാണ് .
ചിത്തം ഒരിക്കലും പരിണാമശൂന്യനായ പുരുഷന്‍റെ സ്വന്തം പ്രകാശമല്ല .
സത്വരജസ്തമോഗുണബന്ധിതയായ പ്രകൃതി തന്നെ അത് .
ചിത്തവൃത്തികളുടെ സമ്പൂര്‍ണ്ണ നിരോധത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കൈവല്ല്യം ഉണ്ടാവുകയുള്ളൂ.
(ഇതിലെ സത്വം ചാര്‍ജില്ലാത്ത ന്യൂട്രോണും , രജസ് പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണും , ഇലക്ട്രോണ്‍ നെഗറ്റീവ് ചാര്‍ജായ ഇലക്ട്രോണും ആണെന്ന്‍ ഒരു ആധുനീക ഭാഷ്യവും കാണുന്നുണ്ട് .
പ്രവര്‍ത്തനം ഉള്ളിടത്ത് സ്പന്ദനങ്ങള്‍ ഉണ്ടാകുന്നു .
സ്പന്ദനങ്ങള്‍ ഉള്ളിടത്ത് ശബ്ദവും .
പരബ്രഹ്മത്തില്‍ ലയിച്ചു സാമാന്യാവസ്ഥയില്‍ ഇരിക്കുന്ന പ്രകൃതി വിഷമാവസ്ഥയിലേക്ക് (ദൃശ്യരൂപത്തില്‍) മാറുമ്പോള്‍ സ്പന്ദനം ആരംഭിക്കുന്നു .
ഈ ശബ്ദമാണത്രേ പ്രണവം എന്ന ഓം കാരം .
യോഗിയുടെ ചിത്തം സാധന കൊണ്ട് നേര്‍ത്ത് പ്രകൃതിയുടെ സാമാന്യവസ്ഥ വിഷമാവസ്ഥ യിലേക്ക് മാറുന്ന ഈ ആദ്യ തലത്തില്‍ എത്തി ചേരുമ്പോള്‍ പ്രണവം കേട്ടു തുടങ്ങുമത്രേ .

 പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഭൗതികലോകവുമായുള്ള ബന്ധം വേര്‍പെടുത്തിയുള്ള ധ്യാനമാണ് സമാധി. സമാധിയില്‍ ആകെ എട്ട് നിലകളുണ്ട്‌. പരമോന്നതനിലയാണ്‌ മഹാസമാധി. ഗൌതമബുദ്ധന്‍റെ പല ശിഷ്യന്മാരും സമാധിനിലയിലേക്കെത്തിയിട്ട്‌ പിന്നീട്‌ തിരിച്ചു വന്നില്ല. അവര്‍ക്ക്‌ വരാന്‍ സാധിച്ചില്ല. പക്ഷേ ശ്രീബുദ്ധന്‍ എട്ട് സമാധിനിലകളെയും പരിശോധിച്ചു മനസ്സിലാക്കി; ജ്ഞാനം ലഭിക്കും മുമ്പു തന്നെ അതു തനിക്കാവശ്യമില്ലെന്നു കരുതി ഉപേക്ഷിച്ചു. ആ സമാധിനില, തന്നെ ജ്ഞാനനിലയിലേക്കു കൊണ്ടുപോവുകയില്ലെന്ന്‍ ശ്രീബുദ്ധന്‍ മനസ്സിലാക്കിയിരുന്നത്രേ. സമാധിനിലയിലേക്ക് എത്തിച്ചേരുന്ന പരമഹംസന്‌ ആ അവസ്ഥയില്‍ത്തന്നെ തുടരാനായിരുന്നു ആഗ്രഹം. പക്ഷേ അത്‌ അസാധ്യമായപ്പോള്‍ അദ്ദേഹം കാളിദേവിയെ പ്രാര്‍ത്ഥിച്ച്‌, “ദേവീ എനിക്കു സമാധിനില തരൂ” എന്ന്‍ കേണപേക്ഷിക്കുമായിരുന്നു. അങ്ങനെ പല പ്രാവശ്യത്തെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷം സമാധി നിലയിലേക്കെത്താനും തിരിച്ചു വരാനുമുള്ള കഴിവ്‌ അദ്ദേഹത്തിനു നിയന്ത്രണവിധേയമായി. ആ അനുഭവത്തെ അദ്ദേഹം തന്‍റെ ശിഷ്യന്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തു.
സമാധിനിലയെന്നു പറയുന്നത്‌ ഒരു ആനന്ദമയമായ സ്ഥിതിയാണ്‌. അതില്‍ നിന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ചിലര്‍ തിരിച്ചുവരാറുണ്ട്‌. പക്ഷെ സമാധിനിലയിലെത്തുമ്പോള്‍ അബോധാവസ്ഥയിലാണെങ്കില്‍ തിരിച്ചുവരവ്‌ അസാദ്ധ്യമായിരിക്കും.

  
സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ശരീരങ്ങളുടെ പേരില്‍ മായയില്‍ പെട്ട ദേഹികള്‍ക്കു അനുഭവപ്പെടുന്ന ദ്വൈത ഭാവനകള്‍ ആണ് സൃഷ്ടി . ധ്യാനത്താലോ മോക്ഷത്താലോ ശരീര ബന്ധനം  ഒഴിവാകുന്നത് വരെ മാത്രമേ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആയുസ്സുള്ളൂ . അതിനപ്പുറത്ത് മൂന്നു കാലങ്ങളെയും ഒന്നുപോലെ കാണാവുന്ന ജ്ഞാനത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ . അവിടെയാണ് പിന്നെ ആ ദേഹികളുടെ വാസം .
അത് ജനനമരണങ്ങള്‍ ഇല്ലാത്ത അമൃതാവസ്ഥയാണ് .

ഹരി ഓം .




അഭിപ്രായങ്ങളൊന്നുമില്ല: